കരഞ്ഞു തീരാനുള്ള ജന്മങ്ങളില്‍ ചിലത് .... കവിത



-1-
ആകാശം

കാറ്റില്‍ പറന്നു വരുന്ന
അപ്പൂപ്പന്‍ താടിയാണ്‌
മേഘമെന്നു പറഞ്ഞവന്‍.
മഴ കാണാതെ
മഴവില്ല് കാണാതെ
പറന്നു പോയപ്പോള്‍
ബാക്കിവച്ച സ്വപ്നങ്ങള്‍-
പൂരിപ്പിക്കാന്‍
ഒരു അപ്പൂപ്പന്‍ താടിയും
എവിടെയും പറന്നു നടന്നില്ല .

-2-
ഭൂമി

നഗരം കത്തിയെരിയുമ്പോള്‍
വീണ വായിച്ച ചരിത്രമുണ്ട് -
നമുക്ക് .
മഴയില്ലാതെ
വെയിലില്ലാതെ
തണലോ കാറ്റോ വെളിച്ചമോയില്ലാതെ
നാട് നിന്നുകത്തുമ്പോള്‍
നാം വീണയ്ക്കുപകരം
കുരവയിടും.

-3-
പാതാളം

കൂടെ വരുന്നോ-
എന്നുപറഞ്ഞപ്പോള്‍
ഞാന്‍ അത്രയൊന്നും
പ്രതീക്ഷിച്ചില്ല .
നിന്റെ കൂടെ എല്ലാവരും
ഉണ്ടെന്നറിഞ്ഞിട്ടും
എനിക്കും
വരാതിരിക്കാന്‍ കഴിയില്ല .
വാമനനല്ല ഇന്ന് നമ്മെ-
പാതാളത്തി ലേക്കയച്ചത്
പാപി ചെന്നിടം പാതാളം-
ഒരു പാഴ് വാക്കല്ല .

-4-
പിന്‍ കുറിപ്പില്‍

ദേശാടന പക്ഷികള്‍ക്ക്
ദേശമില്ലാത്തതുപോലെ
മുറിച്ചുമാറ്റിയ കുന്ന്
കുടിച്ചു വറ്റിച്ച പുഴ
തരിശാക്കിയ വയലുകള്‍
പിഴുതെറിയപ്പെട്ട വൃക്ഷങ്ങള്‍
ചാമ്പലാക്കിയ കുറ്റിക്കാടുകള്‍
ദേശാടനം ചെയ്യാന്‍
നമുക്ക് ഇതൊക്കെയുണ്ട്
ഇവിടങ്ങളില്‍ പണിത ജീവന്റെ തുടിപ്പില്ലാത്ത
മണിമാളികകളും.
അടുത്ത ദേശത്തിലേക്ക് പോകാന്‍
വഴിയടഞ്ഞ പെരുവഴി .

....................

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി